2019, ജനുവരി 14, തിങ്കളാഴ്‌ച

കൃഷ്ണാ നീയെന്നെ അറിയില്ല.

കൃഷ്ണാ നീയെന്നെ അറിയില്ല... 

പെൺ കവിതകൾ

 സുഗതകുമാരി



വിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...

ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
ഒരു നാളുമെത്തിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല...

ചപല കാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല...

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ

കൃഷ്ണാ നീയെന്നെയറിയില്ല...

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴികള്‍ താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു

കൃഷ്ണാ നീയെന്നെയറിയില്ല...

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല...

നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല...

നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല...

ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല...

പോരു വസന്തമായ്‌ പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌ എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വച്ചാത്മാവ് കൂടിയര്‍ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല...

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു

ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു

കൃഷ്ണാ നീയറിയുമോ എന്നെ...
കൃഷ്ണാ നീയറിയുമോ എന്നെ...
നീയറിയുമോ എന്നെ...


ക ഴിഞ്ഞ മൂന്നു  ദിവസവും നിങ്ങളെ  സങ്കടപ്പെടുത്തിയ കവിതകൾ തന്നതിന്റെ  പ്രായശ്ചിത്തമായി ഇന്നൊരു പ്രണയ കവിത തരാം എന്ന് കരുതി .

ഈ  കവിതയുടെ പ്രമേയം പ്രഥമ ദൃഷ്ട്യാകൃഷ്ണ ഭക്തി ആണെന്ന് തോന്നുമെങ്കിൽ  കൂടി 
അതുമാത്രമല്ല ഇതിനെ  പ്രസക്തമാക്കുന്നത് 
സ്ത്രീയുടെ ഏറ്റവും ശക്തവും അന്തർലീനവുമായ ഒരു വികാരമാണ് പ്രണയം .
പ്രണയം ഭക്തി ഇവ രണ്ടും മിക്കപ്പോഴും ഒന്നു  തന്നെയാണ് താനും.
പതി ഭക്തി എന്ന് പറയുമ്പോൾ..ഭക്തിയോളം ശക്തമാണ് പ്രണയം എന്നാണ് നമ്മൾ മനസിലാക്കേണ്ടത്.
പ്രിയതമാനോട്  നമ്മളിൽ പലർക്കും ആ വികാരമാണുള്ളത് താനും.അവൻ ദേവനെ പ്പോലെ മനോഹരൻ ,എന്റെ ആഗ്രഹങ്ങൾ   എല്ലാം സാധിപ്പിച്ചു തരുന്നവൻ . ..എന്നെ വളരെ സ്നേഹിക്കുന്നവൻ  .ദൈവവും ഇതെല്ലാമാണല്ലോ ചെയ്യുന്നത്.അങ്ങിനെ  ആണവൻ ദേവ തുല്യനാകുന്നത് .പ്രണയം ഭക്തി പോലെ സാന്ദ്രവും അന്ധവും തീക്ഷ്ണവും ആകുന്നത് സ്ത്രീയുടെ സഹജമായ ഒരു ഭാവമാണ് .എന്നാൽ പ്രിയൻ വെറും മനുഷ്യൻ ആണെന്നും അവനു ദേവനാകാൻ സാധിക്കുകയില്ല എന്നും അവൾ പിന്നീട് തിരിച്ചറിയുന്നുമുണ്ട് .അവളുടെ അനാവശ്യമായ ഭക്തി അവനു അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്എന്നാണു ആധൂനിക ലോകം നമുക്ക് കാണിച്ചു തരുന്നത്.പ്രണയം തന്റെ കാലിൽ  ഇട്ട ഇരുമ്പു ചങ്ങല ആണെന്ന് പുരുഷൻ തിരിച്ചറിയുന്നു 
 അവളുടെ തീവ്ര പ്രണയത്തിൽ അവൻ വല്ലാതെ അസ്വസ്ഥനാകുന്നു  

ഈ കവിതയിലേക്ക് വരാം 
സഫലീകരിക്കപ്പെടാത്ത പ്രണയം 
അതാണ് ഈ കവിതയുടെ അന്തർലീനമായ ഭാവം 
ഗീതാ ഗോവിന്ദം സഫലീകരിക്കപ്പെട്ട പ്രണയം ആണ്.
കൃഷ്ണൻ രാധയിൽ   അനുരക്തയാണ് 

എന്നാലിവിടെ  അവളുടെ സാന്നിധ്യം പോലും കൃഷ്ണൻ അറിയുന്നില്ല .
അവളെ ശ്രദ്ധിക്കുന്നുമില്ല .
അവന്റെ ദൈവീകമായ ഓടക്കുഴൽ നാദം കേൾക്കുമ്പോൾ 
തുറന്ന ,മറച്ചു വയ്ക്കപ്പെടാത്ത പ്രണയ ഭാവത്തോടെ ഗോപികമാർ കൃഷണ സന്നിധിയിലേക്ക് അവന്റെപ്രീതിക്കായി, ഓടിച്ചെല്ലുന്നു 
അപ്പോഴും സ്ത്രീ സഹജമായ ലജ്ജ അവളെ പിറകോട്ട് പിടിച്ചു വലിക്കുന്നു .
അവന്റെ മുന്നിൽ ചെല്ലാൻ അവൾക്ക് സങ്കോചമാണ് .

"അണിയല്‍ മുഴുമിക്കാതെ ,പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ, ഉടുചേല കിഴിവതും
മുടിയഴിവതും ,കണ്ടിടാതെ
കരയുന്ന പൈതലേ ,പുരികം ചുളിക്കുന്ന 
കണവനെ കണ്ണിലറിയാതെ

എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍"

അതാണണവളുടെ  നിസ്സഹായതയും 
സങ്കടവും  .എന്നാലവൾക്കു ചലിക്കാൻ കഴിയുന്നുമില്ല 

 ഈ വരികൾ അതാണ് പറയുന്നത് 
ഈ വരികൾ നോക്കൂ


"നിൻ കുഴല്‍ 
പോരു വസന്തമായ്‌ 
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു"

അവന്റെ ഓടക്കുഴൽ നാദം കേട്ട് ,അതിൽ ലയിച്ച അവൾ സ്വന്തം കുടിലിനകത്ത്
സ്വപ്നത്തിൽ    മുഴുകുന്നു.അവനെ ആരാധിക്കുന്നു .അവളതിൽ  സംതൃപ്പയാണ് താനും .രാധയുടെ കൃഷ്ണ ഭക്തിയും ഇത് പോലെ ഉദാത്തമായിരുന്നു .തിരിച്ചിങ്ങോട്ടു ഒന്നും പ്രതീക്ഷിക്കാതെയുള്ള ആരാധന ..ഭക്തിയും പ്രണയവും തമ്മിലുള്ള നേർത്ത രേഖകൾ അപ്രസക്തമാവുകയാണിവിടെ 



അവസാനം..കൃഷ്ണൻ 
പോകുന്ന വഴി ഇവളുടെ കുടിലിനു മുന്നിൽ രഥം നിർത്തുന്നു 
സ്നേഹത്തോടെ അവൻ അവളെ ഒന്ന് നോക്കുന്നു.ഒന്ന്അ പുഞ്ചിരിക്കുന്നു ത് മതി ഈ ഗോപികയ്ക്കു .അവളുടെ ജീവിതം ധന്യമായി 
അതാണ് ഭക്തി..അതാണ് പ്രണയം 

നമ്മൾ ആധൂനിക സ്ത്രീകൾക്കു ഈ  പ്രണയ ഭാവം മനസിലാകില്ല.
അത് പ്രായോഗികവുമല്ല 
സുഗതകുമാരിയെപ്പോലെ പ്രസിദ്ധയായ ഒരു ആക്ടിവിസ്റ്റും ഫെമിനിസ്റ്റും..ഈത്തരത്തിൽ കുമ്പിടുന്നകൃഷ്ണ  ഭക്തിയോടെ 
ഒരു കവിത എഴുതിയതും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് 
ഈ കവിത തരുന്ന അനുഭൂതി അത് മാത്രം നമ്മൾ അറിഞ്ഞാൽ മതി 
ഈ കാതരമായ പ്രണയ ഭാവം അവരുടെ മറ്റു ചില കവിതകളിലും കണ്ടിട്ടുണ്ട് .അത് മറക്കുന്നില്ല.


വാക്കുകളുടെ ലയം ,സൗന്ദര്യം.വിഷയത്തിനോടുള്ള സത്യസന്ധത .
ഗോപികയുടെ നിസ്സഹായമായ പ്രണയം..അതിന്റെ തീവ്രത..
ലജ്ജയില്ലാതെ കൃഷ്ണസാന്നിധ്യത്തിലെക്കോടിയെത്തുന്ന   ഗോപികമാർരുടെ കൂസലില്ലായ്മ്മ
എഴുത്തിന്റെ ചാരുത ..ജീവനുള്ള വരികൾ ,കവി നമ്മിലേക്കെത്തിക്കുവാൻ സാധിച്ച വികാരം നമ്മിലെത്തിക്കുവാൻ അവർക്കു കഴിഞ്ഞു എന്ന സത്യം 
എല്ലാം കൂടി ഈ കവിത നമുക്ക് തരുന്നത് അതി തീവ്രമായ ഒരു വായനാനുഭവമാണ് .
സുഗതകുമാരിയുടെ മറ്റു കവിതകളിലൊന്നും ഈ തരളത ദർശിക്കാനായിട്ടിട്ടുമില്ല 

നാളെ മറ്റൊരു കവിതയുമായി വരാം 

ശുഭ ദിനം .  












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ