2017, ഡിസംബർ 28, വ്യാഴാഴ്‌ച

സ്വച്ഛ ഭാരത്

സ്വച്ഛ ഭാരത്
വീട്ടിൽ വൈദ്യുതി വന്നത് വലിയ ചരിത്രമാണ് .
ഒരു അഞ്ഞൂറ് ഏക്കർ വരുന്ന നെൽ വയലാണ്
 വീടിനു മുന്നിൽ ..
കോട്ടയം എറണാകുളം റെയിൽ പാത പോകുന്നത് ഞങ്ങളുടെ പറമ്പിനു കുറുകെയും ആണ് ..വയലിൽ കൂടി വൈദ്യുതി എത്തിക്കണം എങ്കിൽ അക്കരയുള്ളവരുടെ വീട്ടിൽ നിന്നും പാടത്തിനു കുറുകെ കമ്പി വലിക്കണം ..പത്തു പോസ്റ്റെങ്കിലും വേണം ..എട്ടോ പത്തോ നിലമുടമസ്ഥരുടെ സമ്മത പത്രം വേണം ..വേനലിൽ പാടം വെറുതെ ഇടുമ്പോഴേ കമ്പി വലിയ്ക്കാൻ കഴിയൂ
റയിൽവെയോട് പോസ്റ്റ് ഇടാൻ ചോദിക്കാൻ കഴിയില്ല.കാരണം അവർ ലൈനിനു മുകളിലൂടെ വൈദ്യുത ലൈൻ വലിക്കാൻ സമ്മതിക്കില്ല.നിയമം ഇല്ലത്രെ
ഇളയ ചേട്ടൻ അശ്രാന്ത പരിശ്രമങ്ങൾ ആണ് കറന്റ് കിട്ടാൻ  ന ടത്തിയത്..പട്ടണത്തിൽ നിന്നും ഒരു സുന്ദരിയെ കല്യാണം കഴിച്ചു കൊണ്ട് വന്നു വീട്ടിലെ ഇരുട്ട് മുറിയിൽ ആക്കിയിരിക്കുകയാണ് .
ചേച്ചിയുടെ വരവിനു മുന്നോടിയായി വീട്ടിൽ ചേട്ടൻ ഒരു കക്കൂസ് ഉണ്ടാക്കി .പണ്ടൊക്കെ സ്വച്ഛ ഭാരത്‌ നടന്നിരുന്നത് മലയിലെ കല്ല് വെട്ടാൻ കുഴിയിലായിരുന്നു
വീട്ടിൽ ഓരോരുത്തർക്കും വേറെ വേറെ കല്ലു  വെട്ടാൻ കുഴിയാണ് സ്വച്ഛ ഭാരതിനുണ്ടായിരുന്നത്  .റബർ ഇല്ലാതിരുന്ന ആക്കാലത്ത് മലയിൽ കാശു മാവുകൾ ധാരാളം ഉണ്ടായിരുന്നു.ആൺ കുട്ടികൾ കാശു മാവിന്റെ താണ കൊമ്പുകളിലും സ്വച്ഛ ഭാരതം സാധിച്ചിരുന്നു ..
ചേട്ടൻ അതെല്ലാം വേണ്ട എന്ന് വച്ച് മുകളിലെ പറമ്പിൽ ഒരു ചെറു കക്കൂസ് കെട്ടി.വെള്ളം കൊണ്ട് പോകണംഎന്നേയുള്ളൂ ..വീട്ടിലെ കുഴി കക്കൂസുകൾ അങ്ങിനെ അപ്രത്യക്ഷമായി
പിന്നെയാണ് വൈദ്യുതിയിലേക്കു ചേട്ടൻ ശ്രദ്ധ തിരിക്കുന്നത് ..ഓരോ വയൽ ഉടമകളെയും പോയി കണ്ടു കാലു പിടിച്ചു ചേട്ടൻ സമ്മതിപ്പിച്ചു ..ഒപ്പിട്ടു വാങ്ങി..അങ്ങിനെ എന്റെ വിവാഹത്തിന്  രണ്ടു മൂന്നു ദിവസം മുൻപ് വീട്ടിൽ  പ്രകാശമായി  .
വീട്ടിൽ കറന്റു വന്ന ഉടനെ തന്നെ ഇടതു വശത്തും വലതു വശത്തും ഉള്ള എല്ലാവര്ക്കും വീട്ടിൽ നിന്നും കറന്റ് വലിക്കണം ..12 പോസ്റ്റിന്റെ കാശ് ചേട്ടൻ കെട്ടി വച്ചിട്ടാണ് ഞങ്ങൾക്കു കറന്റ് കിട്ടിയത് .അന്ന് ഈ വീട്ടുകാരോടൊക്കെ പോയി സംസാരിച്ചതാണ് ചെലവ് ഷെയർ ചെയ്യാൻ .അന്നാർക്കും കറന്റ് വേണ്ടായിരുന്നു ..എന്നാലല്ലേ..അത് നടക്കും എന്നൊരു വിചാരം പോലും അവർക്കുണ്ടായിരുന്നില്ല .എന്നാൽ ചേട്ടൻ വലിയ പരിശ്രമ ശാലിയാണ് .നന്നായി പാട് പെട്ട്..ചരട് വലികൾ ഒക്കെ നടത്തി ..കാര്യം സാധിച്ചെടുത്തു .
പുള്ളി  ആള് ജഗ ജില്ലിയാണ്.മനുഷ്യരുടെ മുഖത്തു നോക്കി
പറ്റില്ല ..
സാധിക്കില്ല..
ചെയ്യില്ല ..
എന്നൊക്കെ പറയാൻ ഒരു മടിയും ഇല്ല.
അയൽക്കാർക്കൊക്കെ കറന്റ് വേണം ..ചേട്ടൻ അറുത്തു മുറിച്ചു ..സാധിക്കില്ല എന്ന് പറഞ്ഞു വിട്ടു
 അന്ന് മുതൽ ഇന്ന് വരെ മൂത്ത ചേട്ടനാണ് വീട്ടിലെ കാരണവർ.വല്ല്യോപ്പയുടെ വാക്കിനെ ആരും നിന്ദിക്കില്ല ..എന്നല്ല..എതിർത്തു പറയുക പോലുമില്ല ..പുള്ളി താമസിക്കുന്നത് ഒരു രണ്ടു കിലോമീറ്റർ അപ്പുറത്താണ് ..അയൽക്കാർ ഓരോരുത്തരായി ചെന്ന് വല്ല്യോപ്പയെ കണ്ടു ..പുള്ളി പക്കാ ഗാന്ധിയൻ ..പച്ച വെള്ളം കടിച്ചു ചവച്ചു കുടിക്കുന്നത്ര സാധു
ഞാനവനോട് പറയാം ..നിങ്ങൾ അപേക്ഷ  കൊടുത്തോളൂ ..
എന്ന് പറഞ്ഞ പുള്ളി എല്ലാവരെയും തിരിച്ചയച്ചു.ഒരു മാസത്തിനകം..അവരെല്ലാം കറന്റ് എടുത്തു.എല്ലാവര്ക്കും ചേട്ടൻ സമ്മത പത്രം ഒപ്പിട്ടു കൊടുക്കുകയും ചെയ്തു   ..പറമ്പിലെ മാവ്  പ്ലാവ്,തെങ്ങിന്റെ മടൽ .. ഇതിന്റെയൊക്കെ തലയും കൊമ്പും ഒക്കെ മുറിക്കേണ്ടിയും വന്നു ..പറമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും കമ്പി  വലിക്കുകയാണല്ലോ ചെയ്യുന്നത്
ഇപ്പോഴും നല്ല കാറ്റ് വന്നാൽ പാടത്ത് ലൈൻ പൊട്ടും..വെള്ളത്തിൽ വീഴും ..ആകെ മിനക്കെടാണ്
എങ്കിലും അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ